Monday, 31 August 2020

ഗേള്‍ ഓണ്‍ തി ട്രെയിന്‍ അഥവാ ട്രെയിനിലെ പെണ്‍കുട്ടി


ട്രെയിനിന്‍റെ ചലനങ്ങള്‍ക്കൊപ്പം 

ആടുന്ന നിന്റെ ശരീരം. 

അതു നോക്കിരസിക്കുന്ന മധ്യവയസ്ക്കർ.

നീ പരത്തുന്ന സൗന്ദര്യത്തിൽ 

അസൂയപൂണ്ടിരിക്കുന്ന മറ്റു പെണ്‍കുട്ടികള്‍. 

ഇളം കറുത്ത നിറമുള്ള നിന്‍റെ തൊലിയുടെ

ആകര്‍ഷണത്തിൽ കുരുങ്ങിപ്പോയ യുവാക്കൾ.

ശരീരത്തെ വരിഞ്ഞ നിന്റെ ഇറുകിയ വസ്ത്രങ്ങള്‍ നോക്കി 

പിറുപിറുക്കുന്ന മാന്യവനിതകള്‍. 

നീ അറിയുന്നുണ്ടോ ഈ തീവണ്ടിയിലെ 

മുഴുവന്‍ കണ്ണുകളും 

ഇപ്പോള്‍ നിന്നിലാണ്. 

അവരിലൊരാളായി ഞാനും.. 


.


ഹേ പെണ്‍കുട്ടി ,

എവിടെയോ നീ നെയ്‌തിരിക്കുന്ന

ഒരു വലയ്ക്കുള്ളില്‍ ഞാൻ ബന്ധിതനാണ്.

അത്‌,

ലഹരി പൂത്തുലയുന്ന നിന്‍റെ കണ്ണുകളോ, 

മണല്‍ഘടികാര  വളവുകളോ, 

ചുറ്റിലും നീ പടർത്തുന്ന  നിന്റെ കുലീനതയോ ഇതിലെന്തുമാകാം. 


.


ആത്മാവ് നഷ്ടപെട്ടവനെ  പോലെ 

ഞാനിവിടെ,

 നീ  തീര്‍ക്കുന്ന ഏതോ ഒരു

മരിചികയില്‍ എന്നപോലെ,

 നിലമറക്കുന്നു. 

എന്നെ മുട്ടിയുരുമ്മി പോകുന്നവരെ

ഞാൻ അറിയുന്നില്ല.

വിഴുപ്പുകെട്ടുകളുടെ മണം

മനംപെരട്ടുന്നുണ്ടോ ?

നമ്മൾ കയറിയിറങ്ങി പോകുന്ന 

സ്റ്റേഷനിലേതോ ഒന്നിലായിരുന്നോ 

ഞാൻ ഇറങ്ങേണ്ടിയിരുന്നത് ?

അറിയുന്നില്ല !

മിഥ്യയും നിജവും പാമ്പും ഏണിയും കളിക്കുന്നു.

ട്രപ്പീസ്സുക്കാരന്‍ എറിയുന്ന ഓരോ വളയങ്ങളും 

എന്നെ തൊടാതെ പോകുന്നു. 


.


പക്ഷെ നീയോ,

ഭൂതകാല  ഓര്‍മകളില്‍ പെട്ട്, 

ശരീരം നഷ്ടപെട്ടവളെപോലെ, 

വിധൂരതകൾ  നിന്‍റെ കണ്ണുകളെ 

ചൂഴുന്നെടുത്തത് പോലെ , 

നോട്ടങ്ങളെ ദൂരേയ്ക്ക് പറത്തി വിടുന്നു.

മറ്റാരുടെയോ  വരവിനായി  കാത്തിരിക്കുന്നു.

Thursday, 13 August 2020




 അമ്മിണി,


നിന്റെ പക്കൽ എന്റെ മേൽവിലാസവും ഉണ്ടായിരുന്നുവെങ്കിൽ എന്ന് എത്രയോ വട്ടം ഞാൻ ആഗഹിച്ചിരുന്നു. എന്റെ മറുപടിയിൽ ഓരോ വരിയിലും അമ്മിണി അമ്മിണി എന്ന് വിളിച്ചിരുന്നേനെ. നിന്റെ കണ്ണുകൾ എത്ര സുന്ദരമാണെന്നു ഞാൻ നിന്നെ ബോധ്യപ്പെടുത്തുമായിരുന്നു.. നിന്നോളം ഒരു സുന്ദരിയില്ലെന്നു ഞാൻ കറുപ്പിച്ചെഴുതും. അമ്മിണി ഒരു ജീനിയസ് ആണെന്ന് ഞാൻ വീണ്ടും വീണ്ടും പറയും.

.

.

കുട്ടികളുടെ കൗതുകത്തോടെ മോഹൻ പറയാൻ വന്ന രഹസ്യത്തെ കേൾക്കാൻ നീ തിരിഞ്ഞപ്പോൾ അയാൾ എന്തിനായിരുന്നു വേദനിക്കും വിധം ബലമായി നിന്റെ കവിളുകളിൽ ചുണ്ടുകൾ അമർത്തിയത്. അതിൽ നിന്ന് ഓടിമാറാൻ ശ്രമിച്ചപ്പോഴൊക്കെ അയാൾ എന്തിനാണ് നിന്നെ കൈകൾക്കുള്ളിലാക്കി വീണ്ടും വീണ്ടും ഉമ്മകൾ കൊണ്ട് വീർപ്പുമുട്ടിച്ചത്.

.

.

"അമ്മിണി, കുട്ടിയെ ഞാൻ സ്നേഹിക്കുന്നു. ഇനിയുള്ള ദിവസങ്ങൾ അമ്മിണിയുടെ കിറുക്കുകൾ കേട്ട് പൊട്ടിച്ചിരിക്കണമെന്നും. അതുകേട്ടു ഇനി ഞാൻ ആരോടും ഒന്നും പറയില്ല എന്ന് നീ തീരുമാനങ്ങൾ എടുക്കുമ്പോൾ . എവിടെ അമ്മിണിയുടെ ഇന്നത്തെ കിറുക്കുകൾ എന്ന് ചോദിച്ചു നിന്റെ പുറകെ നടക്കണമെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുട്ടിയുടെ അച്ഛന് ഞാൻ ഒരു കത്ത് എഴുതുന്നുണ്ട്.ഈ കിറുക്കത്തി കുട്ടിയെ , എന്നും വട്ടുപറയുന്ന കുട്ടിയെ എനിക്ക് വേണമെന്ന് പറഞ്. ഒരുറപ്പിന്".

.

.

അയാൾ ഒരുപക്ഷെ നിന്നോട് ആ ഉമ്മകൾക്ക് പകരം ഇങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു. എനിക്കുറപ്പുണ്ട് നീയും ഇങ്ങനെയേ ആഗ്രഹിച്ചിരിക്കാൻ വഴിയുള്ളു. അങ്ങനെയെങ്കിൽ അന്ന് നീ ഉതിർത്ത കണ്ണുനീരിനു പകരം നിന്റെ കിറുക്കുകൾ ആ കാടുകളിൽ മുഴങ്ങിയേനെ.

.

.

ആ ദിവസങ്ങളിൽ നഷ്ടങ്ങളുടെ വേദന നിന്നോളം അറിഞ്ഞ ആരുണ്ട് കുട്ടി. തന്റേതെന്ന് സ്ഥാപിക്കാൻ ആരുമില്ലാതാകുന്ന അവസ്ഥ. സ്വന്തം വീട്ടിൽ ആധികപ്പറ്റ് പോലെ കഴിഞ്ഞുപോകേണ്ടിവരുന്ന നാളുകൾ . സ്നേഹിക്കപ്പെട്ട ദിവസങ്ങൾ നിനക്ക് ഓർത്തെടുക്കുവാൻ പോലും കഴിയുന്നുണ്ടോ ?

.

.

പൊട്ടിച്ചിരിക്കുമ്പോൾ പോലും കണ്ണിന്റെ കോണുകളിലെവിടെയോ ഒരിത്തിരി ബാഷ്പം നീ സൂക്ഷിച്ചിരുന്നില്ലേ ? കണ്ടിട്ടും എന്തുകൊണ്ടാണവർ അതൊക്കെ കണ്ടില്ലെന്നു നടിച്ചത്. ഭാരിച്ച ഹൃദയത്തോടെയല്ലാതെ നിന്നെ ഓർക്കുവാൻ പോലുമാകുന്നില്ലല്ലോ കുട്ടി.

.

.

പതിനാറു വയസും പതിനൊന്നു മാസവും തികഞ്ഞ അമ്മിണി നിൻറെ ദുഃഖങ്ങൾ എന്റേതുമാകുന്നു. നിന്റെ നഷ്ടങ്ങൾ എന്നെയും മുറിപ്പെടുത്തുന്നു.

അമ്മിണി, നീ നന്മയാകുന്നു നീ സ്നേഹമാകുന്നു.




ആരണ്യകം 💚